Popular Posts

2010, ഏപ്രിൽ 3, ശനിയാഴ്‌ച

ഒരു പരിഭവ ക്കുറിപ്പ്‌


പ്രിയനേ...
വെന്തുറഞ്ഞ
നിന്റെ ഹ്രദയം
എന്റെ പനിച്ചുപൊള്ളുന്ന
നിറുകയില്‍ നനച്ചിട്ടത്‌
നാമിരുവരുടെയും
ഉഷ്ണശാന്തിക്കാണല്ലോ.

നിന്റെ ഉഷ്ണദിനങ്ങളുടെ
ഉര്‍വരതയിലാണ്
ഞാനൊരു
മഴമരമായതും
മാമ്പൂവായി തളിരിട്ടതും.

കുളിര്‍മഴയായി
നീയെന്നെ
പുണര്‍ന്നപ്പോള്‍
വിയര്‍പ്പുഗന്ധം
ഉയര്‍ന്നു പൊന്തിയ
രോമാഞ്ചം
നിന്റെ ഹരമാണ്
എന്നെനിക്കറിയാം.

പ്രണയം ഭ്രാന്തിന്റെ
ഇണയായപ്പോള്‍
എന്റെ നഗ്നതയുടെ
നിഴല്‍ മണത്തറിഞ്ഞ
നിന്റെ വെയില്‍ക്കണ്ണുകള്‍
നീരുണങ്ങിയ എന്റെ
ഇരുവിരല്‍ പാത്തികളില്‍
പെയ്തിറങ്ങിയതും
കിതച്ച് ഒട്ടി
പകച്ചകന്നതും
ഇന്നലെയാണെന്നു
തോന്നിപ്പോകുന്നു.

സ്നേഹം, മൌനം,
ധ്യാനം, അനുഭൂതി,
അതായിരുന്നു
ആ ദിനരാത്രങ്ങള്‍
നമുക്കായി കുടഞ്ഞിട്ടത്.

എന്റെ മാസക്കുളി തെറ്റിയ വിവരം
കാറ്റ് മുഖേനയറിഞ്ഞിട്ടും
കൈ നിറയെ
കാര്‍മേഘങ്ങളുമായി
നീയെന്തെ എന്നെ
കാണാന്‍ വരാഞ്ഞത് ?

പ്രാണന്‍ മുറിഞൊലിക്കുന്ന കൊടുംചൂടില്‍
നിഴല്‍ത്തുണയില്ലാതേറെക്കനത്ത്‌ നിന്നപ്പോള്‍
തികച്ചും പ്രണയാതുരമായി
നീയൊന്നുണര്‍ന്നു പെയ്തിരുന്നെങ്കില്‍
നിന്റെ നിഴലിലുറങ്ങുന്ന
എന്റെ അടിവേരുകള്‍
വരള്‍ക്കാലങ്ങള്‍ പുകച്ച
ഇടിമുഴക്കങ്ങളോട് സന്ധി ചേരില്ലായിരുന്നു.

നിന്റെ മേഘങ്ങളില്‍
പനിച്ചുറങ്ങുന്ന മിന്നല്കൊടി
എന്റെ മഴക്കാടുകളില്‍
ഒരു വെളിപാടുപോലെ
ദഹിച്ച് ഒടുങ്ങില്ലായിരുന്നു.

ദേ, ഇന്നെന്റെ
മനസ്സുറങ്ങുന്ന
വേദാന്തങ്ങള്‍
അര്‍ത്ഥങ്ങളുടെ ശവപ്പറമ്പായതും
നിയില്ലാത്ത ഉഷ്ണം കൊണ്ടാണ്.

അത്രമേല്‍ അസഹ്യമാണീ
വിരഹതാപം.

വരണ്ട വാര്‍ഷിക-വലയമെന്‍
വന്മരങ്ങളില്‍ വരിയുടക്കുമ്പോള്‍
തിരണ്ടി നില്‍ക്കുന്ന
മഴക്കാറ്റുകൊണ്ടാ മുറിവുണക്കാമോ...?
...
എന്ന്,
അങ്ങയുടെ സ്വന്തം ഭൂമി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ