Popular Posts

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

വരള്‍ച്ച വിരിച്ചിട്ടൊരു വാനമാണ്
മേഘങ്ങള്‍ പിഴിഞ്ഞൊഴിക്കുന്നത്
പച്ചയറിഞ്ഞിറ്റുന്ന നറും കുളിരാണ്
ഈ തോര്‍ച്ചയെ കാത്തിരിക്കുന്നത്
നനകുടിച്ചുണരുന്ന കുറും പച്ചയാണ്
വെയില്‍ കിളിര്‍പ്പുകളുടെ
കനിവും നോക്കിനില്‍ക്കുന്നത്
ഇലയടച്ച് നാമ്പിട്ട മൊട്ടാണ്
സുഗന്ധം തിരഞ്ഞ പരാഗത്തിന്‍റെ
ചിറകനക്കം കാതോര്‍ക്കുന്നത്
പൂവിന്‍റെ നിറമറ്റ സത്തയാണ്
ഫലത്തിന്‍റെ നിനവുണ്ട് കൊഴിയുന്നത്
വിത്തടക്കത്തിന്‍റെ പഴുപ്പാണ്
കാറ്റേറ്റു മൂക്കുന്ന പകപ്പില്‍
സ്വാതന്ത്ര്യത്തിലേയ്ക്ക് പിളര്‍ന്നളിയുന്നത്
മണ്ണറിയാനിറങ്ങിയ വേരാണ്
തളിരായി തണലായെനിക്ക്
വഴിനീളെ പ്രതീക്ഷയേകുന്നത്.

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

വേവൊടുങ്ങാത്ത കാഴ്ചയില്‍ 'നീ'



ഈ മിഴിയോരത്തും മിഴിദൂരത്തും നിന്റെ നനവുറഞ്ഞ
ഓര്‍മ്മകള്‍ എന്നില്‍ വിണ്ടുപൊട്ടുന്ന വേവായുറയ്ക്കുന്നു
നഷ്ടവസന്തങ്ങള്‍ക്ക് സാക്ഷ്യമായി പൂവിടുന്ന മരവാഴകള്‍
കല്‍ച്ചുമരുകളുടെ അതാര്യതയിലൂടെ എന്നിലേയ്ക്കുള്ള വഴി പഠിച്ചത്
നിന്നിലേയ്ക്ക് നടന്നുമറഞ്ഞ വേരാഴങ്ങളിലൂടാവും
എന്റെ ജാലകവട്ടത്തിലെ സ്വപ്‌നക്കാഴ്ചകളില്‍ ചാഞ്ഞ്
നീ ചന്നം പിന്നം കോറിയിട്ട നഖചിത്രങ്ങളിലേയ്ക്ക് വെയിലേറ്റങ്ങള്‍
വിശകലനം തേടി ഓടിപ്പിടഞ്ഞെത്തിയപ്പോഴേയ്ക്കും നിറംവറ്റിയിരുന്നു
കാറ്റിനൊപ്പം തിമര്‍ത്താടിയുള്ള നിന്റെ വരവുകണ്ട്
എന്റെ ചില്ലുവീടിന്റെ കൈകള്‍ വിടര്‍ത്തിയിട്ടപ്പോഴൊക്കെ
ഒടിഞ്ഞുതൂങ്ങിയ കാലുകളുമായി നീ കാണാമറയത്തെത്തിരുന്നു
പണ്ടെങ്ങോ നോവുപാകിയ വിത്തുപാടങ്ങളില്‍
ഇനിയും വിവര്‍ത്തനം ചെയ്യപ്പെടാത്ത കനല്‍നാമ്പുകള്‍
നിന്നെ ധ്യാനിച്ച് ഈര്‍പ്പം തൊടാതെ കിടപ്പുണ്ട്
ഇനിയത് ഉഴുതുണര്‍ത്താനും വിളവെടുക്കാനുമാവില്ല
കൃഷിവലന്‍ ആത്മഹൂതിയില്‍ അഭയം തേടിയിരുന്നല്ലോ
വിത്തനക്കങ്ങള്‍ക്ക് സാധ്യതയില്ലെന്നുറച്ചതിനാലാകും
പ്രകൃതിക്ഷോഭങ്ങളും ഈ തരിശുനിലം കൈയ്യൊഴിഞ്ഞത്
നികത്തി ഒരു സ്മാരകമൊരുക്കാന്‍ ആദര്‍ശവും അനുവദിക്കുന്നില്ലല്ലോ
നൂറുമേനികള്‍ കണ്ട ഈ പുത്തരിക്കണ്ടങ്ങള്‍ വിട്ട്
നീ മുകില്‍ ലായങ്ങളിലേയ്ക്ക് ആണ്ടുപോയിട്ട്
ആണ്ടറുതികള്‍ എത്രവട്ടം മലക്കമറിഞ്ഞിരിക്കുന്നു
എല്ലുന്തിയ കന്നുകുട്ടികളുടെ സമാധികള്‍ മണക്കുന്ന മണ്ണിലിപ്പോള്‍
നെഞ്ചിലെ ചാപ്പയില്‍ തെളിയുന്ന ബാരിക്കേടുകളുടെ
കുറുകലില്‍ പതഞ്ഞുപറ്റുന്ന കിതപ്പിന്റെ കിറിനക്കിപ്പിടിച്ച്
ചാവാലിപ്പട്ടികള്‍ക്കൊപ്പം വിശപ്പാറ്റുന്ന ചില സൊമാലിയന്‍ പകര്‍പ്പുകള്‍
അവരുടെ മുറിഞ്ഞുവീഴുന്ന ഉച്ഛ്വാസങ്ങളില്‍ കടല്‍ മണക്കുന്നു
വര്‍ത്തമാനങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട **കൊമാലകളുടെ
ഓളങ്ങളൊഴിഞ്ഞ കാഴ്ചഭിത്തികളില്‍ കാവലാകുന്നത്
കോണ്‍ക്രീറ്റ് കാടുകളുടെ പന്തലിക്കുന്ന നിഴലുകള്‍ മാത്രം

* കോണ്‍ക്രീറ്റ് ഫ്‌ളാറ്റില്‍ കുടുങ്ങി, സ്വപ്‌നങ്ങളില്‍ മാത്രം മഴ കാതോര്‍ക്കുന്ന ഒരു പെണ്‍മനസ്സാണ് ഇവിടെ പ്രമേയമായത്.

** കൊമാല എന്നാല്‍ കുര്‍ദിഷ് ഭാഷയില്‍ സമൂഹം എന്നാണര്‍ത്ഥം. ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ യുവാന്‍ റൂള്‍ഫോ തന്റെ നോവലില്‍ അവതരിപ്പിച്ചിരിക്കുന്ന കൊമാല സ്വത്വബോധം മറവിയിലാണ്ട് പോയ ഒരു സമൂഹത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. ഇവിടെയും അത്തരത്തിലൊരര്‍ത്ഥമാണ് കൊടുക്കുന്നത്.

2010, മേയ് 18, ചൊവ്വാഴ്ച

ഗൈഡ് ഷിപ്പ്


വരണം, വരണം. അതെ, ലങ്ക തന്നെ
കരിവേഷങ്ങളുടെ കൂക്കുവിളികള്‍
അസ്തമിക്കാത്ത നാട്.
ഇടയ്ക്കിടെ തുള്ളിയുറയുന്ന തീ പന്തങ്ങളില്‍
ഉണരുന്ന തെയ്യങ്ങളും കാണാം.
അതെ, സമസ്തം സിംഹളമയം.
ഓ, ആ രാവണന്റെ തിരോധാനം
ഒരൊടുക്കമൊന്നുമല്ല, തുടക്കമാ.
ഹ്മ്മ... ലങ്കലക്ഷ്മിയോ...
അവളിന്നൊരു നിശാശലഭമാണ്
സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍
അവളുടെ നാഭീനാളിയില്‍
തഴമ്പിച്ചു കാണും, പതിവായില്ലേ...

നിങ്ങളൊരു പക്ഷി നിരീക്ഷകനാകും...
പക്ഷെ, ഇരുട്ട് തമ്പടിച്ചിരിക്കുന്ന
ഈ മരത്തലപ്പുകളില്‍
നിങ്ങളുടെ ദൂരദര്‍ശനികള്‍ വരച്ചെടുക്കുക
ചിലക്കാന്‍ മറന്ന പക്ഷികളെയാവില്ല
ഉറങ്ങാന്‍ മറന്ന 'പുലികളുടെ' കണ്ണുകളാകും.

ഈ സമുദ്രപാതകളില്‍
എന്നും വലിഞൊടുങ്ങുന്നത്
മഴവെള്ളമല്ല, ചോരമണമാണ്.
നിങ്ങളുടെ ദാഹം കെടുത്തുന്ന
ഈ വളപ്പൊട്ടുകളുണ്ടല്ലോ...
അത് നാണം മറന്ന ചാവേറുകളുടെതാണ്.
അവര്‍ മധുരമായി പാടുമായിരുന്നു
വനവസന്തം പോലുള്ള പാട്ടുകള്‍
നാടറിയുന്ന നാടോടിപ്പാട്ടുകള്‍.


ദേ, നോക്കീം കണ്ടും നടക്കണം
ചുമ്മാ മൈനുകള്‍ക്ക്
പണികൊടുക്കാന്‍ നോക്കരുത്.
മ്...ലങ്കാദഹനമോ...??
അത് കെട്ടുകഥയൊന്നുമല്ല
ഐതിഹ്യങ്ങളുണര്‍ന്ന ഇടമായതുകൊണ്ടാവും
ഇവിടത് എല്ലാ അധികാര-സംക്രാന്തിയിലും മുടങ്ങാതെ നടക്കും.
പറഞ്ഞുവന്നാല്‍ ഇതൊരു ചുടുകാടാ...
കടലും, കലാപവും
ഇവളുടെ ഇരട്ടക്കുഞ്ഞുങ്ങളാണ്.
എന്തോ..കഴിഞ്ഞ സുനാമിക്കോ...?
അല്ലല്ല...അതിനും ഒരുപാട് മുമ്പായിരുന്നു.
പക്ഷെ, ഈ മനംപിരളുന്ന ഉളുമ്പുമണം
കടലിന്റെതല്ല, കലാപത്തിന്റെതാ...

ഈ നിശബ്ദത
കുംഭകര്‍ണന്റെ പുനരവതാരമൊന്നുമല്ല
ചെറുമയക്കം മാത്രം.
പിന്നെ, പുലിഗര്‍ജ്ജനങ്ങളായി...
മ്രഗയാ വിനോദങ്ങളായി...
അപ്പോഴെങ്ങാന്‍ ഇവിടുണ്ടാകണം ബഹുരസമാ.
മതിട്ടോ... ഇതാണതിര്...
ഇന്നത്തേതാണേ...
നാളെയത് മറ്റൊന്നാകും.
അപ്പൊ നാനൂറു രൂപ...
ഇല്ല ദുശ്ശീലങ്ങളൊന്നൂല്ല.
അരച്ചാണിന്റെ കത്തലടക്കണം,
പിന്നൊരു തോക്ക്.
പറഞ്ഞല്ലോ...മ്രഗയാ...!
ശരി വീണ്ടും കാണാം.
ധ്വനിയിതാണ്...
നമ്മള്‍ വീണ്ടും കാണില്ലാ!

2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

ഫിക്സേഷന്‍

പ്രണയം പെറ്റിട്ട പീലിക്കടിഞ്ഞൂലുകളായി
പുസ്തകാകാശങ്ങളുടെ 'ഇങ്കുബെറ്റര്‍'-ല്‍ കണ്ടുമുട്ടുമ്പോഴും
ഇടയ്ക്കിടെ തുറന്നടയുന്ന ഇണക്കപ്പിണക്കങ്ങളുടെ
അമൂര്‍ത്ത രൂപങ്ങള്‍ കണ്ട്
തൊള്ള തുറക്കുമ്പോഴും
സ്നേഹത്തിന്റെ മധുരം ഈമ്പിക്കുടിച്ച് ചിരിയൊതുക്കുമ്പോഴും
അറിഞ്ഞിരുന്നില്ല
ജീവിതത്തിന്റെ പകര്‍പ്പെഴുത്തുകളില്‍
നാമിനി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി
കയറിപ്പറ്റുമെന്നു.

ഓര്‍മ്മയുടെ മുഖപ്പത്രങ്ങളില്‍
ഓമനിച്ച നിമിഷസഞ്ജയങ്ങള്‍
തിരുത്തി നീ ഗസറ്റിറക്കും മുന്‍പേ
ഹാള്‍മാര്‍ക്ക് മുദ്രകള്‍ ഇല്ലഞ്ഞതുകൊണ്ടാകണം
നിഴലാളിപ്പടര്‍ന്ന ഹ്രദയത്തിന്റെ
അലകുകളില്‍ തുരുമ്പിന്റെ ഭാഷ കണ്ടെത്തിയനിലയില്‍
എന്റെ സ്വപ്‌നങ്ങള്‍ 'കോമ'-യിലായത്.

നിന്നെ കണ്ണുനിറയെ ചിരിപ്പിക്കാറുള്ള
മുത്തശ്ശിയുടെ "മഴവില്ലു കണ്ട് മോഹിക്കുന്നവര്‍-
കുരുടന്‍ മൂങ്ങകളായിപ്പോകും" എന്ന
'ബനാന ടോക്ക്" ഇപ്പൊ അച്ചട്ടയല്ലോ...
കിടത്തിപ്പൊറുപ്പിക്കാഞ്ഞതുകൊണ്ടാകും
ഓര്‍മ്മയുമെന്നെ ഇട്ടേച്ചുപോയി.

കടത്തിണ്ണയില്‍ ഏകാന്തത പിടിച്ച്
പടംപോലിരിക്കുന്ന 'പ്രാന്തന്‍ പൊക്കനെ'
നീയാണാദ്യം 'പിയാത്ത'-യിലേക്ക്
കലാപരമായി മോര്‍ഫിയത്...
അരികത്താരുമില്ലാത്തൊരു മണ്‍പാതയില്‍
ഓര്‍മ്മകളാല്‍ ഞാനുമാ 'പിയാത്ത'യിലേക്ക്
ഉയര്‍ന്ന ഡോസില്‍ കുത്തിവയ്ക്കപ്പെട്ടു.
വഴിക്കണ്ണുകളില്‍ വസന്തം വന്നു
തേന്‍കുരുവികള്‍ക്ക് കണിയാകുമ്പോഴും
കല്ചീളുകള്‍ക്ക് ഉന്നം കൊടുക്കുമ്പോഴും
നിന്റെ 'സ്റ്റാച്ച്യു' വിളിയെന്നെ
ഇരുട്ടിന്റെ തനിപ്പിലേക്ക് മോര്‍ഫിയിരുന്നു.

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

പ്ധും...!


ഇടിമുഴക്കത്തിന്റെ നിഴല്‍ വീണ ഓര്‍മ്മകളില്‍
ഉണര്‍ന്നു സ്ഖലനം കാത്തിരിക്കുന്ന മരീചികപോലെ
മരുഭൂമിയുടെ ആര്‍ദ്രത വിരിച്ചിട്ടൊരാകാശം.

വിരഹകാലത്ത് മേഘക്കൂട്ടില്‍ നിന്നും
വാലിനു തീ പിടിച്ച്
ചാടിയിറങ്ങിയൊരു മിന്നല്‍
തല്ലിയടിച്ച് വീണത്‌
ഉറക്കം ഞെട്ടിയുണര്‍ന്ന
പാവമൊരെണ്ണപ്പനയുടെ നിറുകയിലേക്കും.
ബാക്കിയുണ്ടോ ആവോ...
കണ്ടു പേടിച്ചിട്ടാകും
നിന്നുവിറക്കുന്നൊരു കള്ളിമുള്‍ച്ചെടി.

കരയെ വാരിപ്പിടിക്കാനാഞ്ഞപ്പോള്‍
തീ മണലില്‍ നിന്ന് പൊള്ളിയ
കൈപ്പടം വലിച്ചു വെപ്രാളപ്പെടുന്ന തിരകളെ
കഴുത്തിനുപിടിച്ച് മുക്കിക്കൊണ്ട് മുരളുന്ന കടല്‍.

നിലാവിന്റെ കൊമ്പുകളില്‍
പ്രണയമൊഴിഞ്ഞ പ്രാവ്'ഇണ'കള്‍
മൌനത്തിന്റെ കൈവഴികളില്‍ കൂടൊരുക്കുന്നു.
"അടുത്തെങ്ങോ ഒരു ഹ്രദയം
ഉറുമ്പരിച്ചു കിടപ്പുണ്ടെ"ന്ന്
നിഴല്ചാരി വിയര്‍പ്പാറ്റിയിരിക്കുന്ന രാത്രിയോട്‌
മൂക്കുവിടര്‍ത്തി ശവംനാറിപ്പൂക്കള്‍
ഇതിനിടയിലാവും നിഴല്‍-വെളിച്ചങ്ങളുടെ
ഇടനാഴികടന്നു നിലാവിലെങ്ങനെയോ
കച്ചകെട്ടിയ നിഴലുമായി കയറിപ്പറ്റിയൊരു കയര്‍
എങ്ങോ ചുറ്റിനിന്ന് പതുക്കെ...
പ്ധും...!

ഉളുപ്പില്ലാതെ കണ്ടുനില്‍ക്കാന്‍ അറപ്പില്ലാഞ്ഞ്
ആരുമതത്ര ഗൌനിക്കാന്‍ പോയില്ല
ഒടുവില്‍ ഉഷ്ണമേഘങ്ങളില്‍
കഴുത്തു കുരുങ്ങിയ നിലയില്‍
കണ്ടെത്തിയ മഴയേം കൊണ്ട്
കാറ്റാവഴി വന്നപ്പോഴേക്കും
ഒടുവിലത്തെ മിടിപ്പുമെടുത്തു
സമയമതിന്റെ വഴിയെ പോയതോണ്ടാവും
കയര്‍ അനക്കം മുട്ടിയിരുന്നു...!!

2010, ഏപ്രിൽ 3, ശനിയാഴ്‌ച

ഒരു പരിഭവ ക്കുറിപ്പ്‌


പ്രിയനേ...
വെന്തുറഞ്ഞ
നിന്റെ ഹ്രദയം
എന്റെ പനിച്ചുപൊള്ളുന്ന
നിറുകയില്‍ നനച്ചിട്ടത്‌
നാമിരുവരുടെയും
ഉഷ്ണശാന്തിക്കാണല്ലോ.

നിന്റെ ഉഷ്ണദിനങ്ങളുടെ
ഉര്‍വരതയിലാണ്
ഞാനൊരു
മഴമരമായതും
മാമ്പൂവായി തളിരിട്ടതും.

കുളിര്‍മഴയായി
നീയെന്നെ
പുണര്‍ന്നപ്പോള്‍
വിയര്‍പ്പുഗന്ധം
ഉയര്‍ന്നു പൊന്തിയ
രോമാഞ്ചം
നിന്റെ ഹരമാണ്
എന്നെനിക്കറിയാം.

പ്രണയം ഭ്രാന്തിന്റെ
ഇണയായപ്പോള്‍
എന്റെ നഗ്നതയുടെ
നിഴല്‍ മണത്തറിഞ്ഞ
നിന്റെ വെയില്‍ക്കണ്ണുകള്‍
നീരുണങ്ങിയ എന്റെ
ഇരുവിരല്‍ പാത്തികളില്‍
പെയ്തിറങ്ങിയതും
കിതച്ച് ഒട്ടി
പകച്ചകന്നതും
ഇന്നലെയാണെന്നു
തോന്നിപ്പോകുന്നു.

സ്നേഹം, മൌനം,
ധ്യാനം, അനുഭൂതി,
അതായിരുന്നു
ആ ദിനരാത്രങ്ങള്‍
നമുക്കായി കുടഞ്ഞിട്ടത്.

എന്റെ മാസക്കുളി തെറ്റിയ വിവരം
കാറ്റ് മുഖേനയറിഞ്ഞിട്ടും
കൈ നിറയെ
കാര്‍മേഘങ്ങളുമായി
നീയെന്തെ എന്നെ
കാണാന്‍ വരാഞ്ഞത് ?

പ്രാണന്‍ മുറിഞൊലിക്കുന്ന കൊടുംചൂടില്‍
നിഴല്‍ത്തുണയില്ലാതേറെക്കനത്ത്‌ നിന്നപ്പോള്‍
തികച്ചും പ്രണയാതുരമായി
നീയൊന്നുണര്‍ന്നു പെയ്തിരുന്നെങ്കില്‍
നിന്റെ നിഴലിലുറങ്ങുന്ന
എന്റെ അടിവേരുകള്‍
വരള്‍ക്കാലങ്ങള്‍ പുകച്ച
ഇടിമുഴക്കങ്ങളോട് സന്ധി ചേരില്ലായിരുന്നു.

നിന്റെ മേഘങ്ങളില്‍
പനിച്ചുറങ്ങുന്ന മിന്നല്കൊടി
എന്റെ മഴക്കാടുകളില്‍
ഒരു വെളിപാടുപോലെ
ദഹിച്ച് ഒടുങ്ങില്ലായിരുന്നു.

ദേ, ഇന്നെന്റെ
മനസ്സുറങ്ങുന്ന
വേദാന്തങ്ങള്‍
അര്‍ത്ഥങ്ങളുടെ ശവപ്പറമ്പായതും
നിയില്ലാത്ത ഉഷ്ണം കൊണ്ടാണ്.

അത്രമേല്‍ അസഹ്യമാണീ
വിരഹതാപം.

വരണ്ട വാര്‍ഷിക-വലയമെന്‍
വന്മരങ്ങളില്‍ വരിയുടക്കുമ്പോള്‍
തിരണ്ടി നില്‍ക്കുന്ന
മഴക്കാറ്റുകൊണ്ടാ മുറിവുണക്കാമോ...?
...
എന്ന്,
അങ്ങയുടെ സ്വന്തം ഭൂമി.

ട്രാഫിക്-ബേ വരയുന്നത്


ഭാവനകളുടെ നിറവില്‍
നിഴലായി നില്‍ക്കുന്ന
മരത്തില്‍ നിന്ന് തുടങ്ങണം.

കൊളോണുകളുടെ മണത്തില്‍
മയങ്ങി വിരിയുന്ന
പ്ലാസ്റ്റിക് പൂക്കളും
കാറ്റ് തൊട്ടറിയാത്ത
തെര്‍മോകോള്‍ ഇലകളുടെ
കിരുകിരുപ്പുമുള്ള മരമാവണം;
അതിലേക്കിനിയൊരു വഴി വരയണം.

മങ്ങിത്തെളിയുന്ന നിഴലില്‍
പൂച്ച എലിയെ തിരയുന്ന
സീബ്ര-ലൈനുകളില്‍ നിന്നും;
മുറിച്ചെടുത്തൊരു ഫ്ലക്സ്-ബോര്‍ഡ്
വേണമെങ്കില്‍ ഓരത്തു വയ്ക്കാം.
പക്ഷെ, ശ്രദ്ധയില്‍പെടാന്‍ ഇടയില്‍
സ്പോന്‍സെര്‍ഡു പരസ്യത്തിന്റെ
കിടിലന്‍ 'ഗ്ലാമര്‍' തിരുകണം.
സുഗന്ധം കായ്ക്കുന്ന
ഷാമ്പൂ-സാഷേകളാവും
തലങ്ങും വിലങ്ങും
സിഗ്നല്‍ തരിക.

ഇരുട്ടിന്റെ പകലുറക്കത്തില്‍
ഈച്ചയാര്‍ക്കുന്ന കൈവഴികളില്‍
ഉറുമ്പ്-പടകള്‍ മുദ്രാവാക്യങ്ങളോടെ
ഷഡ്പദങ്ങളുടെ ജഡമെടുത്ത് പോകണം.

ഞാന്നുകിടക്കുന്ന കരിവള്ളികളില്‍
കടന്നലുകള്‍ മൂളിപ്പറക്കണം.
വിഹഗവീക്ഷണത്തിനായി
സര്‍ക്യൂട്ട്-ക്യാമറ വയ്ക്കാന്‍
കിളിക്കൂടുള്ളോരു ശിഖരം മുറിക്കണം.
അതില്‍ നിന്നാവണം
ചോരമണം ഇഴഞ്ഞിറങ്ങേണ്ടത്.
അതിനും താഴെ നിരയിടുന്നത്
ചോരകുടിയന്‍ വാവലുകളുടെ
ചിറകടികളാവണം.

വന്ധ്യാകാശത്തെ നോക്കി
വടവൃക്ഷം ഇടക്കൊന്നു
കൊഞ്ഞനം കുത്തുമ്പോള്‍
മറിഞ്ഞുവീഴാതിരിക്കാന്‍
ഭൂമിയുടെ അണ്ണാക്കിലേക്ക്
ഒരു നെടുങ്ങന്‍ പൈലിറക്കണം.
വേരുകള്‍ മുഴുത്ത ബോള്‍ട്ടിട്ടു മുറുക്കണം.
അറിയാമല്ലോ...
എതവനാ ഇനിയിത്
പിഴുതെറിയുകയെന്നു...
ഹമ്പടാ...